
കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി തന്നെയായ മുഹമ്മദ് ആരിഫിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന മുഹമ്മദ് ആരിഫിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
വയനാട് വെള്ളമുണ്ടയിലാണ് സംഭവം. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് സൂചന.മൂളിത്തോട് പാലത്തിനടിയിൽനിന്നാണ് അന്യസംസ്ഥാന തൊഴിലാളിയുടെ ശരീര ഭാഗങ്ങളടങ്ങിയ ബാഗ് കണ്ടെത്തിയത്. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു.
മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ബാഗുകൾ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.










